National
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ശനിയാഴ്ച രാത്രി മുഴുവൻ പ്രതിഷേധം തുടർന്നിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. രാവിലെ കൂടുതൽ ആളുകളോട് ജന്തർ മന്തറിൽ എത്തിച്ചേരാൻ ആഹ്വാനം നൽകിയിട്ടുണ്ട്.
രാവിലെ ഒൻപതോടെ പ്രതിഷേധക്കാരോട് ജന്തർ മന്തിറിൽ എത്താനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ഡൽഹി പോലീസ് ചർച്ച നടത്തും. അതേസമയം കനത്ത സുരക്ഷയിൽ ഇന്ന് നീറ്റ് യുജി പുനഃപരീക്ഷ നടത്തും.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. ജന്തർ മന്തറിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സിജെപി നേതാവ് അഭിജിത് ദീപകെ അറിയിച്ചു
സമരത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ രാജ്യതലസ്ഥാനത്ത് കനത്ത നാടകീയ രംഗങ്ങളും ആശങ്കയുമാണ് ഉടലെടുത്തിരിക്കുന്നത്. അനുവദിച്ച സമയം അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പോലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സിജെപി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്.
National
ന്യൂഡൽഹി: രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.
രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി ഡൽഹിയുടെ സമരഭൂമിയായ ജന്തർ മന്ദറിൽ പ്രതിഷേധം നടന്നു.
വിവിധ തൊഴിലാളി യൂണിയനുകളോടൊപ്പം കാർഷിക സംഘടനകളും സമരത്തിന്റെ ഭാഗമായി കേന്ദ്രത്തിന്റെ വിവിധ നയങ്ങൾക്കെതിരേ പ്രതിഷേധമുയർത്തി. തൊഴിൽ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക, കരട് വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുയർന്ന സമരത്തിൽ കേന്ദ്രത്തിന്റെ വിവിധ സ്വകാര്യവത്കരണ നയങ്ങൾക്കെതിരേയും ഇന്ത്യ-അമേരിക്ക കരാറിനെതിരേയും പ്രതിഷേധമുണ്ടായി.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള വിവിധ സംഘടനാപ്രവർത്തകരും തൊഴിലാളികളുമടക്കമുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്ദറിൽ അണിനിരന്നിരുന്നു.
National
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസിലെ രഹസ്യ രേഖകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധം. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പോലീസ് തടഞ്ഞതോടെ ജന്തർ മന്തറിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
എപ്സ്റ്റീൻ ഫയലുകളിലെ 'ഇന്ത്യൻ ബന്ധങ്ങളെ' കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിന്നാണ് ഉദയ് ഭാനു ചിബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. മാർച്ച് മുന്നോട്ട് നീങ്ങിയതോടെ ഡൽഹി പോലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാർ മുന്നേറാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളും സംഘർഷവും സൃഷ്ടിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഉന്നതർ ഉൾപ്പെട്ട ഈ കേസിൽ ഇന്ത്യയിൽ നിന്നുള്ള ആരുടെയൊക്കെ പേരുകളുണ്ടെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്ന് ഉദയ് ഭാനു ചിബ് ചോദിച്ചു. വിഷയത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷത്തെത്തുടർന്ന് ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും നൂറുകണക്കിന് പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.